ഗുരുവായൂർ: വയോധികയെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തി കൊലപ്പെടുത്തി. ഗുരുവായൂർ ബസ് സ്റ്റാൻഡ് പരിസരത്തു കഴിയുന്ന 76 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷും (55) കൂട്ടാളിയും പിടിയിലായി. ഗുരുവായൂരിലെ റെയിൽവേ ട്രാക്കിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.വയോധിക, പെൻഷൻ സംബന്ധമായ ആവശ്യത്തിനായാണ് തൃശൂർ ജില്ലയിലെത്തിയത്. 2 ദിവസം ഗുരുവായൂരിൽ തങ്ങാമെന്നു കരുതി. അതിനിടെയാണ് സുരേഷുമായി പരിചയത്തിലാകുന്നത്. താമസ സ്ഥലം ഏർപ്പാടാക്കി തരാമെന്നു പറഞ്ഞ് സുരേഷ് ഇവരെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സുരേഷ്, ഇവരെ മർദിക്കുകയും ചെയ്തുതു. പരുക്കേറ്റ സ്ത്രീ അബോധാവസ്‌ഥയിലായി. ഇവർ മരിച്ചു എന്നു കരുതിയ സുരേഷ്, സുഹൃത്തിന്റെ സഹായത്തോടെ കല്ലു കെട്ടി തൊട്ടടുത്തുള്ള കിണറ്റിൽ തള്ളു കയായിരുന്നു.
