ദുബൈയിൽ കെട്ടിടത്തിൽ തീപിടുത്തം: മലപ്പുറം വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി മരണം



ദുബൈ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം നിരവധി പേർ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് റിപ്പോർട്ട്‌. ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.നിരവധി മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. പലരെയും കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും രക്ഷപ്പെടുത്തി.  മുകളിലത്തെ ഫ്ലാറ്റിൽ ആണ് തീ പിടിച്ചത്. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗർഡും മരിച്ചിട്ടുണ്ട്.ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി.

ദുബൈ കെ എം സി സി പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ 16 മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ എത്തിച്ചിരിക്കുന്നതായാണ് അവിടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. 


നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം.



Post a Comment

Previous Post Next Post