സൗദി അറേബ്യയില്‍ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മരിച്ച ആറ് പ്രവാസികളെയും തിരിച്ചറിഞ്ഞു; എല്ലാവരും പുതിയതായി എത്തിയവര്‍



 സൗദി തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച എല്ലാരെയും തിരിച്ചറിഞ്ഞു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെയും ആമിനയുടെയും മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി അബ്ദുൽ കരീം, നൂർജഹാൻ എന്നിവരുടെ മകൻ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. 


തമിഴ്നാട് മധുര സിറ്റി കൃഷ്ണ റോഡിൽ രാജഗോപാൽ - പത്മാവതി ദമ്പതികളുടെ മകൻ സേതുരാമൻ (35), തമിഴ്നാട് കാഞ്ചീപുരം ചിന്നമേലമയൂർ പിള്ളയാർ കോയിൽ റോഡിൽ കണ്ണയ്യൻ - ശശികല ദമ്പതികളുടെ മകൻ കാർത്തിക് (40), ഗുജറാത്ത് നവസാരി ദേവംതാൽ ചിക്കിലി സ്വദേശി യോഗേഷ് കുമാർ മിസ്‌ട്രി (39), മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റുള്ളവർ

അപകടത്തില്‍പെട്ട എല്ലാവരും പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരായിരുന്നു. വ്യാഴാഴ്ചയാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് ഇവർ താമസിക്കുന്ന സ്ഥലത്ത് അഗ്നിബാധയുണ്ടായത്. എ.സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. എല്ലാവരുടെയും മൃതദേഹങ്ങള്‍ ഇപ്പോള്‍ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും മരിച്ചവരുടെ നാട്ടുകാരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

മരിച്ച അബ്ദുൽ ഹക്കീമിന്റെ ഭാര്യ - ഹസ്ബിന (വളാഞ്ചേരി മർകസ് വഫിയ്യ അധ്യാപിക), മകൻ - മുഹമ്മദ് ഹൈസം (3), സഹോദരങ്ങൾ - ഹബീബുദീൻ. ഹസീബുദീൻ, സഹോദരി - ആശിഫ.

Post a Comment

Previous Post Next Post