കോട്ടയം: എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു.
സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. മരിച്ച ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാൾ മരിച്ചു. തോമസ് റബർ തോട്ടത്തിൽ ജോലിയിലായിരിക്കേയാണ്
ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
മരണപ്പെടുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിമറഞ്ഞു.
വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ പിന്നിൽനിന്നുള്ള ആക്രമണമേറ്റാണ് സാമുവൽ മരിച്ചത്. ഉടൻ സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ച് കണമലയിൽ പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. കാട്ടുപോത്തിനെ കണ്ടാലുടൻ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.
ചാലക്കുടി മേലൂർ ജനവാസ മേഖലയിലും വെള്ളിയാഴ്ച കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികളാണ് രാവിലെ കാട്ടുപോത്തിനെ കണ്ടത്.