എറണാകുളം : വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഇരിങ്ങോൽ സ്വദേശി ബേസിൽ (എൽദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. പെരുമ്പാവൂർ രായമംഗലത്തെ അൽക്കയെന്ന പെൺകുട്ടിയെ വീട്ടിൽ കയറി പ്രതി വെട്ടി. തടയാൻ ശ്രമിച്ച മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടുകയായിരുന്നു. അതിക്രമം നടത്തിയ ശേഷം കടന്നുകളഞ്ഞ എൽദോസ് ഇരിങ്ങോലിലെ വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്. വെട്ടേറ്റ ഔസേപ്പ്, ഭാര്യ ചിന്നമ്മ, പേരക്കുട്ടി അൽക്ക എന്നിവർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അൽക്കയെ ലക്ഷ്യമിട്ടായിരുന്നു എൽദോസെത്തിയതെന്നും അൽക്കയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഔസേപ്പിനും ചിന്നമ്മക്കും പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു.