റിയാദ്: റിയാദിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് പിഞ്ചു കുഞ്ഞടക്കം നാല് പേർ മരിച്ചു. ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മംഗലാപുരം സ്വദേശി കുടുംബമാണ് അപകടത്തിൽ പെട്ടത്. മഹാരാഷ്ട്ര രത്നഗിരി തസ്‌ബി റാമിസ് ഇഖ്ബാൽ (30), മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശിനി ഭാര്യ ഹിബ (28), മക്കളായ ആരുഷ് (മൂന്ന്), റാഹ (മൂന്ന് മാസം) എന്നിവരാണ് മരണപ്പെട്ടത്.
റമീസ്, ഹിബ, ഒരു കുട്ടി എന്നിവർ സംഭവസ്ഥലത്തുവെച്ചും മറ്റൊരു കുട്ടി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
ഇവരോടൊപ്പം യാത്ര ചെയ്‌തിരുന്ന ഹിബയുടെ സഹോദരി ശബ്‌നത്തിന്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിബയുടെ സഹോദരി ലുബ്‌നയുടെ മകൻ ഈസ (നാല്) അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
രണ്ട് കുടുംബങ്ങളാണ് ഖത്തറിൽ നിന്ന് ഉംറക്ക് പുറപ്പെട്ടിരുന്നത്. പരിക്ക് പറ്റിയ മറ്റേ കുടുംബത്തിലുള്ളവർ ഖുവയ്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് അപകടം നടന്നത്. ഖത്തറിൽ നിന്ന് രാത്രി പുറപ്പെട്ട സംഘം മക്കയിലേക്കുള്ള യാത്ര മധ്യേ റിയാദിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. റിയാദിൽ നിന്ന് 350 കിലോമീറ്റർ അകലെ അൽ കാസിറ എന്ന സ്ഥലത്ത് വെച്ചാണ് അപകടo
ഇവർ സഞ്ചരിച്ച കാർ സുൽഫയിൽ റോഡ് ഡിവൈഡറിൽ കൂട്ടിയിടിക്കുകയും റോഡിൽ നിന്ന് തെന്നിമാറി മറിയുകയുമായിരുന്നു. ചൊവ്വാഴ്ച സുബ്ഹ് നമസ്‌കരിച്ച ശേഷമാണ് കുടുംബം ഖത്തറിൽ നിന്ന് ഉംറ യാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച രാത്രി റിയാദിലെത്തി ഒരു കുടുംബവീട്ടിൽ തങ്ങിയ ശേഷം ബുധനാഴ്‌ച രാവിലെ റിയാദിൽ നിന്ന് ഉംറ ലക്ഷ്യമാക്കിയുള്ള യാത്ര തുടരുന്നതിനിടയിലായിരുന്നു അപകടം.
ഇവരുടെ മയ്യത്തുകൾ റിയാദ് ആശുപത്രിയിൽ മോർച്ചറിയിലാണ്. മയ്യത്ത് റിയാദിൽ തന്നെ ഖബ്റടക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ജനാസ നമസ്കാരം സുബഹി നമസ്‌കാരാനന്തരം ഉമ്മുൽ ഹമാം കിംഗ് ഖാലിദ് മസ്ജിദിൽ വെച്ച് നടത്തുന്നതാണെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.