വര്‍ക്കലയില്‍ അമ്മയെ കാണാനില്ലെന്ന് മക്കളുടെ പരാതി, കിണറ്റിനരികില്‍ ചെരിപ്പ്; പരിശോധനയില്‍ മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: വർക്കല ഇലകമണ്‍ പുതുവലില്‍ വിദ്യാധരവിലാസത്തില്‍ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്ബത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.


ഇന്ന് രാവിലെ മുതല്‍ സിന്ധുവിനെ കാണാതായിരുന്നു. തുടർന്ന് മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ കാണാനില്ലെന്ന പരാതിയുമായി അയിരൂർ പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറ്റിനരികില്‍ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. 100 അടിയിലധികം താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂർ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്‌സ് എത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.


തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീട്ടില്‍ നിന്നാണ് സിന്ധുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തത്. ഇവർക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഭർത്താവ് തുളസീദാസ് വർഷങ്ങളായി വിദേശത്താണ്. മക്കള്‍ക്കും ഭർതൃമാതാവിനും ഒപ്പമാണ് സിന്ധു വീട്ടില്‍ താമസിച്ചിരുന്നത്. നിയമപരമായ നടപടി ക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post