പാലാ: പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ രജിസ്റ്റേർഡ് ഓണറായ അച്ഛനെതിരെ കേസ്.
ഫെബുവരി 13 ന് പ്രവിത്താനം എം കെ എം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിയായ ളാലം വില്ലേജ് അന്തിനാട് പി.ഒ. യിൽ മഞ്ഞക്കുന്നേൽ വീട്ടിൽ മാണി ഭാര്യ റോസമ്മ മാണി (80) പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ പാലാ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം വില്ലേജിൽ പയപ്പാർ കരയിൽ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ വീട്ടിൽ രാജേഷ് സി.എം (44) നെതിരെ കേസ് എടുക്കുകയായിരുന്നു.
അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പും സ്വീകരിച്ചിട്ടുണ്ട്. സംഭവസമയം വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത മകനെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് വിവരത്തിന് റിപ്പോർട്ട് നൽകും.
സംഭവത്തിൽ പിതാവിന് 3 വർഷം വരെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സാകുന്നത് വരെ ലൈസൻസ് ലഭിക്കുന്നതിന് വിലക്കും വരും. നഷ്ടപരിഹാരത്തുകയും രജിസ്ട്രേഡ് ഉടമ നൽകേണ്ടിവരും.
ഇത്തരമൊരു ദുരന്തം വരുത്തിവെക്കാതെ വരാൻപോകുന്ന അവധിക്കാലത്ത് പ്രത്യേകിച്ചും കുട്ടികൾ ഇങ്ങനെയുള്ള പ്രവർത്തികളിൽ ഏർപ്പെടാതിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാണിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ. പി. എസ് അറിയിച്ചു.