മക്കളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി; ദിണ്ടിഗലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി



തമിഴ് നാട്   ദിണ്ടിഗൽ: യുവതി ഒളിച്ചോടിയതിന് പിന്നാലെ രണ്ട് മക്കളെ കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കി. തമിഴ്‌നാട് ദിണ്ടിഗലിലാണ് സംഭവം

ചെല്ലമ്മാള്‍(65) , മകള്‍ കാളീശ്വരി (45), കൊച്ചുമക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടില്‍ കണ്ടെത്തിയത്. കാളീശ്വരിയുടെ മകള്‍ പവിത്ര (25) കഴിഞ്ഞദിവസം മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിർത്തിരുന്നു. ഇത് വകവെക്കാതെ പവിത്ര ഇറങ്ങിപ്പോയതോടെയാണ് കുട്ടികളെ കഴുത്തു ഞെരിച്ച്‌ കൊന്നതിനു ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കിയെന്നാണ് നിഗമനം.


ദിണ്ടിഗല്‍ ഒട്ടൻചത്രത്തിലാണ് നാടിനെ നടുക്കിയ കൂട്ടമരണം നടന്നത്. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍ക്കാർ പൊലീസുമായി ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് സംഘം വാതില്‍ തകർത്ത് അകത്തുകയറിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ മുതല്‍ ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയോട് പുതിയ ബന്ധത്തില്‍ നിന്ന് പിന്മാറാൻ കുടുംബം പല തവണ ആവശ്യപ്പെട്ടിരുന്നതായി അയല്‍ക്കാർ പറഞ്ഞു. ചൊവ്വാഴ്‌ച വൈകീട്ട് പവിത്ര വീട് വിട്ടിറങ്ങിയതിന് ശേഷം അയല്‍ക്കാരോട് സംസാരിക്കാൻ കാളിശ്വരിയും ചെല്ലമ്മാളും തയ്യാറായിരുന്നില്ല.


പേരക്കുട്ടികളുടെയും അമ്മയുടെയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കാളീശ്വരി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ടിഗല്‍ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ദിണ്ടിഗല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവിത്രയുടെ പ്രതികരണം അറിവായിട്ടില്ല

Post a Comment

Previous Post Next Post