വടകര പുതുപ്പണം അങ്ങാടിതാഴ തുരുത്തിയിൽ ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പകൽ നാലുമണിയോടെ തുരുത്തിയിൽ കടവിന് സമീപത്തുവെച്ചാണ് പ്രദേശം മുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവമുണ്ടായത്.
പടിഞ്ഞാറെ തുരുത്തി സ്വദേശികളായ ഉഷേന്ദ്രി (63), അശ്വിൻ പ്രദീപ് (22), കല്ലറക്കൽ പ്രസീത് (50), ബാവൂന്റവിട മഹമുദ് (64) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരുന്ന മഹമൂദിനെ നായ അപ്രതീക്ഷിതമായി വന്ന് കടിക്കുകയായിരുന്നു.
മറ്റുള്ളവർക്ക് വീടിന് സമീപത്തെ വഴിയിൽ വെച്ചാണ് പരിക്കേറ്റത്. പരിക്കേറ്റവർ ഉടൻതന്നെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ പരിക്ക് ഗുരുതരമായ ഉഷേന്ദ്രി, അശ്വിൻ പ്രദീപ് എന്നിവരെ വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും കാൽനടയാത്രക്കാർക്കും വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ വലിയ ഭീതിയിലാണ്.
