എറണാകുളം ആലുവ :ടൗണിലെ രണ്ടിടങ്ങളിലായി രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു യുവതിയെ ലോഡ്‌ജ് മുറിയിലും ഇതരസംസ്ഥാന തൊഴിലാളിയെ പാടശേഖരത്തിന് സമീപവുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലുവ എം.എൽ.എ ഓഫീസിന് സമീപമുള്ള ലോഡ്ജിലാണ് 26 വയസ്സുള്ള യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശി ജോമോൾ ആണ് മരിച്ചത്. യുവതിയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എടയപ്പുറം പാടശേഖരത്തിന് സമീപമാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ ശരീരത്തിൽ മുറിവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. രണ്ട് മരണങ്ങളെക്കുറിച്ചും ആലുവ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
