കൊല്ലം: നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്തളം സ്വദേശിനി ഹൽബി ജലാൽ (21) ആണ് ഇന്ന് മരണപ്പെട്ടത്. ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഇന്നലെ രാത്രിയോടെയാണ് പത്തനംതിട്ട പന്തളം സ്വദേശികളായ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുന്നത്. ഇരുവരും സഞ്ചരിച്ച അതേ ദിശയിൽ നിന്നെത്തിയ കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ എതിർദിശയിൽ നിന്നെത്തിയ മറ്റൊരു കാർ കയറിയിറങ്ങി. സെൽവം മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറിയിറങ്ങിയതായാണ് വിവരം. അപകടത്തിന് കാരണമായ ആദ്യത്തെ കാർ നിർത്താതെ ഓടിച്ചുപോയി. ഈ വാഹനത്തെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും
