ഇടുക്കി അടിമാലി മാങ്കുളത്ത് ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണത്തിൽ യുവതിക്ക് പരിക്ക്. മാങ്കുളം കോഴിയാളക്കുടി സ്വദേശിനി വാന്‍മതിയെ (32) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റ യുവതിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.
പുരയിടത്തിൽ കൃഷിപ്പണി ചെയ്തു കൊണ്ടിരുന്ന വൻമതിയെ അപ്രതീക്ഷിതമായാണ് കാട്ടുപന്നി ആക്രമിച്ചത്. യുവതിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് പന്നിയെ ഓടിച്ച് യുവതിയെ രക്ഷപെടുത്തിയത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പരിക്കേറ്റ യുവതിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ പറഞ്ഞു.
