കാസർകോട്: ബന്തിയോട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. നാലുപേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഉപ്പള കെഎസ്ഇബിയിലെ കരാറുകാരൻ ബന്തിയോട് അടുക്കയിലെ അശോക(41) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ്റെ ഭാര്യ പ്രതിഭ, സഹോദരൻ രാജേഷ്, രാജേഷിൻ്റെ ഭാര്യ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖത്തെ തുടർന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശോക. കാസർകോട്ടെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് സേവാഭാരതിയുടെ ആംബുലൻസ് മറിഞ്ഞ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അശോകയെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അശോക് മരിച്ചത്. തനുഷ് ഏക മകനാണ്.
