ബംഗളൂരു: റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവാവ് വാഹനം തട്ടി മരിച്ചു. കണ്ണൂർ കാപ്പാട് അരക്കിണർ ഗോവിന്ദ നിലയത്തിൽ മഹേഷിന്റെ മകൻ ഒ.എം. അഭിഷേക് (22) ആണ് മരിച്ചത്. അത്തിബലെയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ശനിയാഴ്ച പുലർച്ചെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഹൊസൂർ റോഡിലെ ഗസ്റ്റ് ലൈൻ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.ഗുരുതരമായ പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജിഷ, സഹോദരി: അശ്മിക. മൃതദേഹം ഓക്സ്ഫോർഡ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അത്തിബെലെ മലയാള സമാജം പ്രവർത്തകർ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. സംസ്കാരം ഞായറാഴ്‌ച രാവിലെ സ്വദേശത്ത് നടക്കും.
