പത്തനംതിട്ട: ലോറിയിൽ തടി കയറ്റുന്നതിനിടെ തടി കഷ്ണം ദേഹത്ത് പതിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. കുളത്തുപ്പുഴ ചോഴിയക്കോട് തകരമൺ പൂവണത്തുമൂട് ഉന്നതി സ്വദേശി സാംബൻ (46) ആണ് മരിച്ചത്.
അടൂർ കണ്ണങ്കോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് മരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റുന്നതിനിടെയായിരുന്നു അപകടം. തൊഴിലാളികൾ ചേർന്ന് തടി ലോറിയിൽ കയറ്റുന്നതിനിടെ അപ്രതീക്ഷിതമായി ഒരു തടി കഷ്ണം തെറിച്ച് സാംബന്റെ ദേഹത്ത് പതിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ സാംബന് ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ സാംബനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ സാംബൻ്റെ നില വഷളാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
വയോധികയായ അമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സാംബൻ. ഭാര്യ സുനിത. ശ്യാം, ശരത്, ശരൺ എന്നിവരാണ് മക്കൾ.
