ഓടിക്കൊണ്ടിരുന്ന ബോട്ടില്‍നിന്ന് വെള്ളത്തില്‍ ചാടിയ യുവാവ് മരിച്ചു.

 കുമരകം: ഓടിക്കൊണ്ടിരുന്ന ബോട്ടില്‍നിന്ന് വെള്ളത്തില്‍ ചാടിയ യുവാവ് മരിച്ചു. നെടുംകുന്നം ഇടക്കല്ലില്‍ അജിത് കുമാറാണ് (31) മരിച്ചത്.

 ഇന്നലെ ഉച്ചക്ക് 2.45ഓടെയാണ് സംഭവം.



കവണാറ്റിന്‍കരയില്‍നിന്ന് ബോട്ടില്‍ വേമ്ബനാട്ടുകായലില്‍ സവാരി നടത്തിയശേഷം മടങ്ങിവരവേയാണ് കോക്കനട്ട് ലഗൂണിനുസമീപം ഇയാള്‍ കവണാറ്റിലേക്ക് ചാടിയത്. കായല്‍ സവാരിക്കെത്തിയ സംഘത്തില്‍ നാലു പേരുണ്ടായിരുന്നു. വസ്ത്രങ്ങളും ചെരിപ്പുകളും മൊബൈല്‍ ഫോണും ബോട്ടില്‍ വെച്ചശേഷമാണ് ചാടിയത്. വിവരമറിഞ്ഞ് കുമരകം, വെസ്റ്റ് പൊലീസ് സംഘങ്ങളും കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനയും സ്‌കൂബാ ടീമും വൈക്കം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. സ്‌കൂബാ ടീം നടത്തിയ തിരച്ചിലിനൊടുവില്‍ വൈകീട്ട് 4.30ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


വിരിപ്പുകാല ക്ഷേത്രത്തിനും കോക്കനട്ട് ലഗൂണിനും ഇടയില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. ഉടന്‍ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കോട്ടയം അഗ്നിരക്ഷാ സേനയിലെ സ്‌കൂബാ ടീമിലെ കെ.എന്‍. സുരേഷ്‌ കുമാര്‍, പി.യു. ഷാജി, എച്ച്‌.ഹരീഷ്, കെ.കെ. പ്രവീണ്‍ രാജന്‍ എന്നിവരുടെയും പി.എന്‍. അജിത് കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.


Post a Comment

Previous Post Next Post