തിരുവനനന്തപുരം വട്ടിയൂർക്കാവ്: പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കുകയായിരുന്ന പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ് മരിച്ചത്. പിതാവ് അനിൽകുമാറും മൂത്തമകൻ കൃഷ്ണപ്രസാദുമൊത്ത് കടവിൽ കുളിക്കുന്നതിനിടെ ഇളയമകൻ അരുൺ ഒഴുക്കിൽപ്പെടുകയായിരുന്നു.
അനിൽകുമാറിന്റെയും കൃഷ്ണപ്രസാദിന്റെയും നിലവിളി കേട്ട് നാട്ടുകാർ എത്തി കുട്ടിയെ രക്ഷാപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അനിൽകുമാർ രണ്ടാഴ്ച മുൻപാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.
മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അരുൺ. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും.
വട്ടിയൂർക്കാവ് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ദീപാറാണിയാണ് അരുണിന്റെ മാതാവ്.