കാസർകോട്: മലയോര ഹൈവേ കാറ്റാംകവല മറ്റപ്പള്ളി വളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസ് 30 താഴ്‌ചയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു.
മൈസൂരു കെ ആർ നഗർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ്(36) ആണ് മരിച്ചത്. 46 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ ആറുപേരുടെ നിലഗുരുതരമാണ്. പരിക്കേറ്റ 22 പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും 2 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 4 പേരെ സഹകരണ ആശുപത്രി ചെറുപുഴയിലും 20 പേരെ ചെറുപുഴ സെൻ്റ് സെബാസ്റ്റ്യൻ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് താലൂക്ക് കണ്ട്രോൾ റൂമിൽ നിന്ന് അറിയിച്ചു. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് അയ്യപ്പ ഭക്തരെ കൊണ്ടുപോയ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറിഞ്ഞ ബസിനെ ഉയർത്താനുള്ള ശ്രമം നടത്തുന്നുണ്ട്. നിരവധി അപകടം നടന്ന സ്ഥലമാണ് കാറ്റാംകവല മറ്റപ്പള്ളി വളവ്.
