റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ശക്തി ജില്ലയിലെ പവർ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. ചില തൊഴിലാളികൾ കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ട് കിടക്കുകയാണെന്നാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഛത്തീസ്ഗഢിൽ ശക്തി ജില്ലയിലെ വേദാന്ത പവർ പ്ലാൻ്റിലാണ് പൊട്ടിത്തെറി. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടമായ വിവരം റായ്‌പൂർ എസ്‌പി സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേർ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ശേഷിക്കുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് പേരെ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ റായ്‌ഖറിലെ ഫോർട്ടിസ് ആശുപത്രിയിലും മെഡിക്കൽ കോളജുകളിലുമായി പ്രവേശിപ്പിച്ചു. പവർ പ്ലാന്റിനകത്തെ ഷോർട്ട് സെർക്യൂട്ടായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
