ആലപ്പുഴ : സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി വള്ളത്തിൽ വരുമ്പോൾ ആറ്റിൽ വീണു യുവാവു മരിച്ചു. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ളാദന്റെയും തങ്കമണിയുടെയും മകൻ പി.ശ്യാംലാലാ(ശ്യാം-32)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്കു സമീപമാണ് അപകടം ഉണ്ടായത്
കിടങ്ങറ ഓഡേറ്റി തെക്കു പാടത്തു നിന്നു നെല്ല് ശേഖരിച്ചു മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനിലുള്ള കടവിലേക്കു വള്ളത്തിൽ എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. വള്ളത്തിന്റെ എൻജിൻ തകരാറി ലായതിനെ തുടർന്നു ശ്യാമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും കഴുക്കോൽ (മുള) ഉപയോഗിച്ചു വള്ളം കടവിലേക്ക് അടുപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വള്ളത്തിന്റെ പിൻവശത്തു നിൽക്കുകയായിരുന്ന ശ്യാം മുള ഉപയോഗി
ച്ചു വള്ളം ഊന്നുന്നതിനിടെ വെള്ളത്തിലേക്കു വീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും വെള്ളത്തിലേക്കു താഴ്ന്നു പോയ ശ്യാമിനെ കണ്ടെത്താൻ സാധിച്ചില്ല. അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം 3 മണിക്കൂറോളം തിരച്ചിൽ നടത്തി യാണു മൃതദേഹം കണ്ടെത്തിയത്. പുളിങ്കുന്ന് പൊലീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് 3.30നു വീട്ടുവളപ്പിൽ. ഭാര്യ : ടിൻസിമോൾ. മകൾ : ശിവനന്ദ.
