മലപ്പുറം: അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിൽ ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾ ദാരുണമായി വെന്തുമരിച്ചു. കാളപൂട്ട് മത്സരങ്ങൾക്കായി പ്രത്യേകം വളർത്തിക്കൊണ്ടുവന്ന കാളകളാണ് അപകടത്തിൽപ്പെട്ടത്. തീപിടുത്തത്തിൽ തൊഴുത്ത് പൂർണ്ണമായും കത്തിനശിക്കുകയും കാളകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം തീ പടരുകയുമായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് മാവൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്. എന്നാൽ അപ്പോഴേക്കും കാളകൾ മരണപ്പെട്ടിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന കാളകളാണ് അപകടത്തിൽപ്പെട്ടത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അരീക്കോട് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
