ഗുണ്ടൽപേട്ട് അപകടം: മരണം നാലായി; ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരനും വിടവാങ്ങി, കണ്ണീരിലായി ബേപ്പൂർ



ഗുണ്ടൽപേട്ട്: മൈസൂരു - കോഴിക്കോട് ദേശീയപാതയിൽ ഗുണ്ടൽപേട്ടിനു സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ബേപ്പൂർ നടുവട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരൻ നഹിയാൻ മുബാറക്കും രാത്രിയോടെ മരണത്തിന് കീഴടങ്ങി.


ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടം റോഡിൽ അസ്മാസിൽ പി.കെ. മുഹമ്മദ് അജീർ (37), സഹോദരി ആയിഷ നൂറി (40), ആയിഷയുടെ മക്കളായ നുഹ മുബാറക്ക് (18), നഹിയാൻ മുബാറക്ക് (9) എന്നിവരാണ് മരിച്ചത്.


മീഞ്ചന്ത അരക്കിണറിൽ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ ബെംഗളൂരുവിലേക്ക് തിരിച്ചുപോകുന്നതിനിടെയായിരുന്നു ദുരന്തം. ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാത 766-ൽ ഗുണ്ടൽപേട്ടിന് ഒരു കിലോമീറ്റർ മുൻപ് മല്ലയനപുര ഗേറ്റിലായിരുന്നു അപകടം. എതിർദിശയിൽ വന്ന മണൽ കയറ്റിയ ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.


അജീറും ആയിഷയും സംഭവസ്ഥലത്തും, നുഹ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നഹിയാൻ രാത്രി പത്തുമണിയോടെയാണ് മരണപ്പെട്ടത്.


മുഹമ്മദ് അജീർ പത്ത് വർഷത്തിലേറെയായി ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായിരുന്നു. ആയിഷ നൂറി ബെംഗളൂരുവിൽ കോളജ് അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

Post a Comment

Previous Post Next Post