കൊല്ലം ശാസ്താംകോട്: ശൂരനാട് മാങ്ങ പറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് രണ്ട് മരണം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് പെരുമന മീനത്തേതിൽ രാജേന്ദ്രൻ പിള്ളയും ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ഉഷസ്സിൽ ശശിധരനും (72) ആണ് അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്
ഇരുമ്പ് തോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണു രാജേന്ദ്രൻ പിള്ള മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് അപകടം. ചെറുമകൻ വിവേകിനൊപ്പം പതാരം-കുമരൻചിറ പ്രധാന പാതയിൽ നിന്നുകൊണ്ട്, നീളമേറിയ ഇരുമ്പ് തോട്ടി ഉപയോഗിച്ച് വീട്ടുമുറ്റത്തെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തോട്ടി കുരുങ്ങിയെന്നാണ് കരുതുന്നത്. ഷോക്കേറ്റ് തെറിച്ചു വീണ രാജേന്ദ്രൻ പിള്ളയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൊഴിലുറപ്പ് തൊഴിലാളിയാണ് രാജേന്ദ്രൻ പിള്ള. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: ജയലക്ഷ്‌മി, രാജലക്ഷ്മി. മരുമക്കൾ: തുളസീധരക്കുറുപ്പ്, ഉണ്ണി ബാലകൃഷ്ണപിള്ള. വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറവേ കാൽവഴുതി വീണാണു ശശിധരൻ മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. സാരമായി പരുക്കേറ്റ ശശിധരനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പ്രവാസി ആയിരുന്നു ശശിധരൻ. ഭാര്യ: വസന്ത. മക്കൾ: അനു, ശാലി. മരുമക്കൾ: ഷിബു, ആർ.രജനി
