ദുബായിലുണ്ടായ വാഹനാപകടത്തിൽ അമ്മയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയായ യുവതിയും അവരുടെ അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഏക മകളും ദാരുണമായി മരണപ്പെട്ടു. അഴീക്കോട് പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത' നിവാസില്‍ ആര്‍ഷ (35), മകള്‍ റൂഹി (5) എന്നിവരാണ് വിദേശത്ത് വെച്ച് മരണമടഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് അഴീക്കോട് ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ വന്‍ ദുരന്തം അരങ്ങേറിയത്.
ദുബായില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ആര്‍ഷയും മകളും ബുധനാഴ്ച രാത്രിയോടെ കാറില്‍ സാധനങ്ങള്‍ വാങ്ങാനായി ടൗണിലേക്ക് പോയതായിരുന്നു. ലക്ഷ്യസ്ഥാനത്തെത്തി തങ്ങളുടെ കാര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷം, റോഡിന്റെ മറുഭാഗത്തുള്ള കടയിലേക്ക് പോകാനായി ഇരുവരും കൈകോര്‍ത്തു പിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം അതീവ വേഗതയില്‍ പാഞ്ഞുവന്ന മറ്റൊരു വാഹനം ഇവര്‍ക്ക് മേലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അമ്മയും കുഞ്ഞും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു .
വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ബിസിനസ്സ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ആര്‍ഷ, ഭര്‍ത്താവ് നിഹിലിനൊപ്പം ദീര്‍ഘകാലമായി ദുബായിലായിരുന്നു താമസം. നിഹിലിന്റെ അച്ഛനും സഹോദരനും കുടുംബവുമെല്ലാം ദുബായില്‍ തന്നെയാണ് ബിസിനസ്സും ജോലിയുമായി കഴിയുന്നത്. ഇതിനുപുറമെ ആര്‍ഷയുടെ സ്വന്തം സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. അടുത്തടുത്ത ഫ്‌ലാറ്റുകളിലായി ഒരേ നഗരത്തില്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിലേക്കാണ് അപ്രതീക്ഷിതമായി ഒരു വണ്ടിയിടി പാഞ്ഞുകയറി രണ്ട് ജീവനുകള്‍ കവര്‍ന്നത്.
നാട്ടില്‍ നിന്നും മകള്‍ക്കും കൊച്ചുമകള്‍ക്കും ഒപ്പമുള്ള അവധിക്കാല ഓര്‍മ്മകള്‍ നിലനില്‍ക്കെയാണ് പുതിയാപ്പറമ്പിലെ വീട്ടിലേക്ക് ഈ മരണവാര്‍ത്ത എത്തിയത്. വിവരമറിഞ്ഞ് നാട്ടില്‍ നിന്നും ആര്‍ഷയുടെ അച്ഛന്‍ ടി.കെ. പുരുഷോത്തമനും അമ്മ ഗീതയും അഴീക്കോട്ടെ വീട്ടില്‍ നിന്നും ഉടനടി ദുബായിലേക്ക് തിരിച്ചിട്ടുണ്ട്. യുഎഇയിലെ നിയമനടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ദുബായിലെ കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. അഞ്ചുവയസ്സുകാരി റൂഹിയുടെയും അമ്മയുടെയും വിയോഗം അഴീക്കോട് നാടിനെയാകെ കടുത്ത സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
