കുന്നംകുളം: പഴഞ്ഞി എം.ഡി കോളേജിന് സമീപം നാലംഗ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ പിതാവും മകളും ദാരുണമായി മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് വെച്ച് തന്നെ സിബി മരണപ്പെട്ടിരുന്നു; മൃതദേഹം കിണറ്റിൽനിന്നാണ് കണ്ടെത്തിയത്. മകൾ അലീനയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബത്തിലെ മറ്റ് അംഗങ്ങളായ സിബിയുടെ ഭാര്യ ബീനയെയും 17 വയസ്സുകാരനായ മകൻ ആദിത്യനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭയചകിതനായ മകൻ ആദിത്യൻ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് നടപടികൾ സ്വീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളോ ആത്മഹത്യ പ്രവണതകളോ ഉള്ളവർ സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക:
ദിശ (സംസ്ഥാന ആരോഗ്യവകുപ്പ്): 1056
മൈത്രി (സന്നദ്ധ സംഘടന): 0484 2540530
