കർണാടക കോൺഗ്രസ് നേതാവായ ഡേവിഡ് ഡിസൂസ ഉഡുപ്പി ജില്ലയിൽ വെച്ച് കൊല്ലപ്പെട്ടു. ഒരു നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട കൊലപാതകമാണിതെന്ന് പോലീസ് സംശയിക്കുന്നു.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി പോലീസ് പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നുള്ള രാജു (42), ഉത്തരാഖണ്ഡിൽ നിന്നുള്ള അജയ് റസ്തോഗി എന്ന അൻമോൾ (23), ബിഹാറിൽ നിന്നുള്ള ജിയാഹുൽ വസൂൽ ഷേക്ക് എന്ന ദീപക് (38) എന്നിവരാണ് അറസ്റ്റിലായത്.കാപ്പു താലൂക്കിലെ മുദരങ്ങാടിയിലുള്ള സെന്റ് സേവ്യർ പള്ളി സമുച്ചയത്തിന് സമീപം വൈകുന്നേരം 3.45 ഓടെയാണ് 55 കാരനായ ഡിസൂസ വെടിയേറ്റ് മരിച്ചത്. ഓഫീസ് സന്ദർശിച്ച ശേഷം അദ്ദേഹം മടങ്ങുമ്പോൾ ഒരു മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അജ്ഞാതർ ഡിസൂസയുടെ തലയ്ക്ക് വെടിയുതിർത്തതായും പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
