കാസർഗോഡ് :മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന്റെ വിഷമത്തിൽ പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കുമ്പള കിദൂർ കളത്തൂരിലെ ലക്ഷ്മി നിലയത്തിൽ ദാമോദരയുടെ മകൾ എം.ഡി. പൂജയാണ് മരിച്ചത്. മംഗളൂരുവിൽ പിയുസി വിദ്യാർഥിയായിരുന്നു.
ഏതാനും ദിവസം മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലെ തകരാറിലായി. ഇത് നന്നാക്കി നൽകണമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർക്ക് സാധിച്ചില്ല. ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് പൂജ പല തവണ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് താൻ എലിവിഷം കഴിച്ചതായി പൂജ പറഞ്ഞു. എന്നാൽ ഇടയ്ക്കിടെ പൂജ ഇങ്ങനെ പറയുന്നതിനാൽ വീട്ടുകാർ കാര്യമായെടുത്തില്ല. രാത്രിയിൽ അവശനിലയിലായതോടെ വീട്ടുകാർ മംഗളൂരു ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ പൂജ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗിരിജയാണ് പൂജയുടെ അമ്മ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ - 1056 0471-2552056)
