പാലാ: നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ തുടരുന്നു. അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികൻ ദാരുണമായി മരിച്ചു. വെള്ളൂർ ഇരുമ്പനം സ്വദേശി താന്നിപ്പള്ളിൽ നിതിൻ ജോസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പാലാ മുണ്ടാങ്കൽ സ്കൂളിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പ്ലാശനാൽ വഴി സർവ്വീസ് നടത്തുന്ന 'ശാലോം' എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. മറ്റൊരു വാഹനത്തെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത് മുന്നോട്ട് വന്ന ബസ് നിയന്ത്രണം വിട്ട് നിതിൻ്റെ ബൈക്കിന് മേൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സ്വകാര്യ ബസ്സുകളുടെ അമിതവേഗവും മത്സരയോട്ടവുമാണ് പലപ്പോഴും ഇത്തരം ദാരുണമായ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.
